പാക്കിസ്ഥാനിൽ ക്രിസ്ത്യൻ-ഹിന്ദു തടവുകാർക്ക് കൊടിയ പീഡനം
സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാൻ സിറ്റി
പാക്കിസ്ഥാനിലെ ജയിലുകളിൽ കഴിയുന്ന ക്രിസ്ത്യൻ, ഹിന്ദു മതവിഭാഗങ്ങളിൽപ്പെട്ട തടവുകാർ, തങ്ങളുടെ മതവിശ്വാസത്തിൻ്റെ പേരിൽ കടുത്ത പീഡനത്തിനും മനുഷ്യത്വരഹിതമായ വിവേചനത്തിനും ഇരയാകുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് കീഴിലുള്ള ദേശീയ നീതി, സമാധാന കമ്മീഷൻ (NCJP) മൂന്നുവർഷത്തെ പഠനത്തിനൊടുവിൽ തയ്യാറാക്കിയ "ഹോപ്പ് ബിഹൈൻഡ് ബാർസ്" (അഴികൾക്ക് പിന്നിലെ പ്രത്യാശ) എന്ന റിപ്പോർട്ടിലാണ് ഈ ദുരവസ്ഥ തുറന്നുകാട്ടുന്നത്. തടവിലാക്കപ്പെട്ട ന്യൂനപക്ഷങ്ങളെ 'തൊട്ടുകൂടാത്തവരായി' കണക്കാക്കുകയും നിന്ദ്യമായ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാക്കിസ്ഥാനിൽ ഏകദേശം 66,000 തടവുകാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 128 ജയിലുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മുസ്ലീംകളല്ലാത്ത തടവുകാരുടെ ഔദ്യോഗിക കണക്കുകൾ പരസ്പരം പൊരുത്തപ്പെടുന്നില്ല എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. പാകിസ്ഥാനിലെ പഞ്ചാബ് ജയിൽ വിഭാഗത്തിന്റെ കണക്കിൽ വിവിധ ജയിലുകളിലായി 1,180 അമുസ്ലീം തടവുകാരുണ്ടെന്ന് പറയുമ്പോൾ, ലാഹോറിലെ കോട്ട് ലഖ്പത് എന്ന ഒരൊറ്റ ജയിലിൽ മാത്രം 500-ൽ അധികം ക്രിസ്ത്യൻ തടവുകാരുണ്ടായിരുന്നുവെന്ന് ഒരു മുൻ തടവുകാരൻ വെളിപ്പെടുത്തി. ഈ വൈരുദ്ധ്യം, ന്യൂനപക്ഷ തടവുകാരുടെ യഥാർത്ഥ എണ്ണം മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ എന്ന സംശയം ബലപ്പെടുത്തുന്നു.
ജയിലുകളിലെ തിക്കും തിരക്കും, ശുദ്ധജലത്തിൻ്റെയും ഭക്ഷണത്തിൻ്റെയും അഭാവം, ആരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പൊതുവായ പ്രശ്നങ്ങൾ ന്യൂനപക്ഷ തടവുകാരെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ കേവലം 5% വരുന്ന മതന്യൂനപക്ഷങ്ങൾ, ജയിൽ അന്തേവാസികളിൽ ആനുപാതികമല്ലാത്തവിധം കൂടുതലാണ്. ഇത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പക്ഷപാതപരമായ സമീപനത്തിലേക്കും വ്യവസ്ഥാപരമായ വിവേചനത്തിലേക്കുമാണ് വിരൽചൂണ്ടുന്നതെന്നും കമ്മീഷൻ വിലയിരുത്തുന്നു. റിപ്പോർട്ട് തയ്യാറാക്കുന്നതിനായി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചപ്പോൾ അധികാരികളിൽ നിന്ന് കടുത്ത നിസ്സഹകരണവും നടപടിക്രമപരമായ തടസ്സങ്ങളും നേരിടേണ്ടി വന്നതായും കമ്മീഷൻ വെളിപ്പെടുത്തി.
ന്യൂനപക്ഷ തടവുകാർക്കെതിരായ ഈ വ്യവസ്ഥാപരമായ വിവേചനം അവസാനിപ്പിക്കാൻ ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷൻ ശക്തമായി ആവശ്യപ്പെട്ടു. തടവുകാർക്ക് നിയമസഹായം, വിദ്യാഭ്യാസം, അവരുടെ വിശ്വാസമനുസരിച്ച് ആരാധന നടത്താനുള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം. ജയിലുകളിൽ നടക്കുന്ന പീഡനങ്ങളും അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യാനുള്ള സുരക്ഷിതമായ സംവിധാനം ഏർപ്പെടുത്തണമെന്നും പാക്കിസ്ഥാനിലെ ജയിൽ സംവിധാനത്തിൽ സമഗ്രമായ ഒരു പരിഷ്കരണം അനിവാര്യമാണെന്നും ഫിദെസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: