തായ്ലൻറ്-കംബോഡിയ സംഘർഷ വിരാമം, ഭവനരഹിതർക്ക് സഹായവുമായി സഭ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തായ്ലൻറ്-കംബോഡിയ അതിർത്തി സംഘർഷം മൂലം പാർപ്പിടരഹിതരായിത്തീർന്നവരുടെ കാര്യത്തിൽ ശ്രദ്ധപതിക്കുമെന്ന് അന്നാടുകളിലെ അപ്പൊസ്തോലിക്ക് നുൺഷ്യൊ ആർച്ചുബിഷപ്പ് പീറ്റർ ബ്രയൻ വ്വെൽസ്.
ഇരുനാടുകളും തമ്മിൽ അതിർത്തിസംബന്ധിയായ ഒരു ധാരണയിലെത്തിയിരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഫീദെസ് പ്രേഷിതവാർത്താ ഏജൻസിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴുണ്ടായിരിക്കുന്ന ഉടമ്പടി അനുരഞ്ജനത്തിലേക്കും സുസ്ഥിരവും നീണ്ടുനില്കുന്നതുമായ സമാധാനത്തിലേക്കും നയിക്കുമെന്ന് ആർച്ച്ബിഷപ്പ് വ്വെൽസ് പ്രത്യാശ പ്രകടിപ്പിച്ചു. തായ്ലൻറും കംബോഡിയയും ഇപ്പോൾ നടത്തുന്ന യത്നം ഭാവിയിൽ തുടരുകയും അങ്ങനെ ഇക്കഴിഞ്ഞ വാരങ്ങളിലുണ്ടായതുപോലുള്ള സംഘർഷങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്ന് തൻറെ വിശ്വാസവും അദ്ദേഹം വെളിപ്പെടുത്തി.
നാല്പതിലേറെപ്പേരുടെ ജീവനെടുത്ത സംഘർഷങ്ങൾക്കറുതിവന്ന പശ്ചാത്തലത്തിൽ ഈ പോരട്ടംമൂലം ദുരിതം അനുഭവിക്കുന്നവരും വീടുകൾവിട്ടുപോകേണ്ടിവന്നവരുമായ പതിനായിരങ്ങളുടെ കാര്യത്തിൽ ശ്രദ്ധപതിക്കുമെന്ന് ആർച്ച്ബിഷപ്പ് വ്വെൽസ് പറഞ്ഞു. കുടിയിറങ്ങേണ്ടിവന്നവരുടെ സംഖ്യ 2 ലക്ഷത്തി 60000-ത്തോളം വരുമെന്ന് കണക്കാക്കപ്പെടുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: