ആർച്ചുബിഷപ്പ് ഗാല്ലഘർ ഇന്ത്യ സന്ദർശനം ആരംഭിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ രാഷ്ട്രത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ ജൂലൈ 13 മുതൽ ഇന്ത്യ സന്ദർശനം ആരംഭിച്ചു.
ജൂലൈ പതിമൂന്നാം തീയതി ആരംഭിച്ച സന്ദർശനം ജൂലൈ 19 ശനിയാഴ്ച്ച വരെ തുടരുമെന്ന് വത്തിക്കാൻ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ ഔദ്യോഗിക X അക്കൗണ്ടായ @TerzaLoggia യിലെ ഹ്രസ്വസന്ദേശത്തിൽ അറിയിച്ചു. പരിശുദ്ധ സിംഹാസനവും, ഇന്ത്യയെന്ന രാജ്യവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്നും സന്ദേശത്തിൽ കൂട്ടിചേർത്തു.
ഇന്ത്യൻ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് കത്തോലിക്കാസഭയെങ്കിലും, 23 ദശലക്ഷത്തിലധികം വിശ്വാസികൾ കർമ്മോദ്യുക്തമായി സഭയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനാൽ ഭാരത കത്തോലിക്കാ സഭ മറ്റുള്ളവർക്ക് വലിയ മാതൃകയാണ്. രാജ്യത്തെ കത്തോലിക്കാ സഭ ലാറ്റിൻ, സീറോ-മലബാർ, സീറോ-മലങ്കര എന്നിങ്ങനെയുള്ള മൂന്ന് റീത്തുകൾ ഉൾച്ചേരുന്നതാണെന്നതും ഏറെ പ്രത്യേകതയുള്ളതാണ്.
"പ്രത്യാശയുടെ അടയാളമാണ് ഭാരത കത്തോലിക്കാ സഭ"യെന്നാണ് ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിച്ചിട്ടുളളത്. കത്തോലിക്കാ സഭയുമായുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയുൾപ്പെടെ ഭാരതസർക്കാരിന്റെ പ്രതിനിധികൾ പലപ്പോഴും വത്തിക്കാനിൽ പാപ്പാമാരെ സന്ദർശിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: