സമഗ്രവികസനം, മനുഷ്യൻറെ ശാരീരിക,ആത്മീയ,സാമൂഹ്യമാനങ്ങൾ ഉൾക്കൊള്ളുന്നു, കർദ്ദിനാൾ ചേർണി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമഗ്രവികസനം മനുഷ്യവ്യക്തിയുടെ ശാരീരികവും ആദ്ധ്യാത്മികവും സാമൂഹ്യവുമായ എല്ലാ മാനങ്ങളെയും ആശ്ലേഷിക്കുന്നതാണെന്ന് സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാൻ വിഭാഗം.
ഇക്കൊല്ലം ജൂലൈ 13-ന് സഭ ആചരിക്കുന്ന സമുദ്ര ഞായറിനോടനുബന്ധിച് ഈ സമഗ്രമാനവവികകസന വത്തിക്കാൻ വിഭാഗം പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഇതു കാണുന്നത്.
സുവിശേഷം പ്രഘോഷിക്കപ്പെടുകയും ഉത്ഥിതനായ യേശു സ്വീകരിക്കപ്പെടുകയും ചെയ്യുന്നിടം പരിവർത്തനവിധേയമാകുമെന്നും മാറ്റമില്ലാതിരിക്കാനാകില്ലെന്നും കാരണം പാപത്തെയും മരണത്തെയും ജയിച്ചവൻ സകലവും നവീകരിക്കുന്നുവെന്നും ഈ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി ഒപ്പിട്ടു പുറപ്പെടുവിച്ച ഈ സന്ദേശം വിശദീകരിക്കുന്നു.
ഈ ജൂബിലി വർഷത്തിൽ ക്രൈസ്തവർ പ്രഘോഷിക്കുന്ന നവീനത നിലവിലുള്ള ക്രമത്തെ കൂടുതൽ സമൂലമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കാരണം, ദൈവരാജ്യം നമ്മെ മാനസാന്തരത്തിലേക്ക്, അതായത്,ചങ്ങലകൾ തകർക്കാനും കടങ്ങൾ പൊറുക്കാനും വിഭവങ്ങൾ പുനർവിതരണം ചെയ്യാനും സമാധാനത്തിൽ കൂടിക്കാഴ്ചാ നടത്താനും ആവശ്യപ്പെടുന്നുവെന്നും അവ ധീരമായ മാനുഷിക പ്രവർത്തികളാണെന്നും കർദ്ദിനാൾ ചേർണി എഴുതുന്നു. സാധ്യമായ ഈ ചെയ്തികൾ പ്രത്യാശയെ വീണ്ടും ജ്വലിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തുറമുഖങ്ങളിലെയും കപ്പലുകളിലെയും ഇന്നത്തെ പ്രവർത്തന രീതി, ആ ജീവനക്കാരുടെ അവകാശങ്ങൾ, അവരുടെ സുരക്ഷിതാവസ്ഥകൾ, ഭൗതികവും ആത്മീയവുമായ സഹായങ്ങൾ എന്നിവയെക്കുറിച്ച് സഭ ചിന്തിക്കേണ്ടതിൻറെ ആവശ്യകത കർദ്ദിനാൾ ചേർണി ഈ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. മുറിവേറ്റ ഒരു സൃഷ്ടിയിലും സംഘർഷങ്ങളും അസമത്വങ്ങളും വർദ്ധിച്ചുവരുന്ന ഒരു ലോകത്തിലും, ജീവൻറെ ദൈവത്തെ സ്നേഹിക്കുന്നതിന് ജീവിതസമർപ്പണം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: