പത്രോസിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ്: രണ്ടാം പ്രാവശ്യവും കറുത്ത പുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മെയ് 7 ബുധനാഴ്ച വൈകുന്നേരം 4.30-ന് ആരംഭിച്ച കോൺക്ലേവിന്റെ ആദ്യദിനത്തിൽ നടന്ന വോട്ടെടുപ്പിലും, രണ്ടാം ദിവസമായ മെയ് 8 വ്യാഴാഴ്ച രാവിലെ നടന്ന രണ്ടു വോട്ടെടുപ്പുകളിലും റോമിന്റെ പുതിയ മെത്രാനെ തിരഞ്ഞെടുക്കാനായില്ല. മെയ് 7-ന് വൈകുന്നേരം നടന്ന വോട്ടെടുപ്പിന്റെ ഫലം ഏറെ വൈകി വൈകിട്ട് ഒൻപത് മണിയോടെ മാത്രമാണ് സിസ്റ്റൈൻ ചാപ്പലിന്റെ മുകളിൽ പിടിപ്പിച്ച പുകക്കുഴലിലൂടെ ഉയർന്ന കറുത്ത പുകയിലൂടെ അറിഞ്ഞത്. രണ്ടാം ദിനത്തിലെ ആദ്യ രണ്ടു വോട്ടെടുപ്പുകളുടെ ഫലം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് മുൻപ് അറിയാനായി.
കഴിഞ്ഞ ദിവസത്തേതുപോലെ, മെയ് എട്ടാം തീയതിയും പുതിയ പാപ്പായെ തിരഞ്ഞെടുത്തുവെന്ന വാർത്തയ്ക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും, അതിന് മുൻപിലുള്ള വിയ ദെല്ല കൊൺചിലിയാസ്സിയോണെ എന്ന വീതിയേറിയ വഴിയിലും കാത്തുനിന്നിരുന്ന തീർത്ഥാടകരും, സന്ദർശകരുമായ ജനം വിവിധ രാഷ്ട്രങ്ങളുടെ പതാകകൾ പേറിയിരുന്നു. കോൺക്ലേവിന്റെ വിശേഷങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ ആയിരക്കണക്കിന് മാധ്യമപ്രവർത്തകർ വത്തിക്കാനിലെത്തിയിട്ടുണ്ട്.
നാലും അഞ്ചും പ്രാവശ്യത്തെ വോട്ടെടുപ്പുകൾക്കായി വ്യാഴാഴ്ച വൈകുന്നേരം 3.45-നായിരിക്കും കർദ്ദിനാൾമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലേക്കെത്തുക. ഉച്ചകഴിഞ്ഞുള്ള പ്രഥമവോട്ടെടുപ്പ് വൈകുന്നേരം 4.30-നായിരിക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വൈകുന്നേരം 5.30-നോ 7-നോ വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയർന്നേക്കാം. നാലാം പ്രാവശ്യത്തെ വോട്ടെടുപ്പിലും ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നില്ലെങ്കിൽ, വൈകിട്ട് ഏഴ് മണിക്ക് മാത്രമായിരിക്കും പുകയുയരുക. തുടർന്ന് സായാഹ്നപ്രാർത്ഥനകൾ നടക്കും. 7,30-ന് കർദ്ദിനാൾമാർ തിരികെ സാന്താ മാർത്തയിലേക്ക് യാത്രയാകും.
പത്രോസിന്റെ പുതിയ പിൻഗാമിക്കായി വിശ്വാസത്തോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: