MAP

കർദ്ദിനാൾമാരുടെ പൊതുസമ്മേളനത്തിൽനിന്നുള്ള ദൃശ്യം കർദ്ദിനാൾമാരുടെ പൊതുസമ്മേളനത്തിൽനിന്നുള്ള ദൃശ്യം  (@Vatican Media)

യുദ്ധ, സംഘർഷ മേഖലകളിൽ വെടിനിറുത്തലിന് ആഹ്വാനം ചെയ്‌ത്‌ കർദ്ദിനാൾ സംഘം

കോൺക്ലേവിന് മുൻപേയുള്ള കർദ്ദിനാൾമാരുടെ സമ്മേളനത്തിൽ, ഉക്രൈൻ, മദ്ധ്യപൂർവ്വദേശങ്ങൾ തുടങ്ങി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് സമാധാനസ്ഥാപനത്തിനും പ്രത്യേക വ്യവസ്ഥകളില്ലാതെ വെടിനിറുത്തലിനും ആഹ്വാനം ചെയ്‌ത്‌ കർദ്ദിനാൾ സംഘം അഭ്യർത്ഥന പുറത്തിറക്കിയാതായി പരിശുദ്ധ സിംഹാസനം അറിയിച്ചു. സാധാരണജനത്തിന്റെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ സംഘർഷങ്ങൾ വളർന്നുവരുന്നതിൽ കർദ്ദിനാൾമാർ ആശങ്ക പ്രകടിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഉക്രൈൻ, മദ്ധ്യപൂർവ്വദേശങ്ങൾ തുടങ്ങി, സാധാരണജനത്തിന്റെ ജീവിതം തകർക്കുന്ന രീതിയിൽ സംഘർഷങ്ങളും യുദ്ധങ്ങളും നടക്കുന്നയിടങ്ങളിൽ പ്രത്യേക വ്യവസ്ഥകളില്ലാതെ സ്ഥിരമായ വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് ആഹ്വാനം ചെയ്‌ത്‌ കർദ്ദിനാൾ സംഘം. കോൺക്ലേവിലെക്ക് പ്രവേശിക്കുന്നതിന് തലേന്ന്, മെയ് 6 ചൊവ്വാഴ്ച നടന്ന പന്ത്രണ്ടാമത്തെയും അവസാനത്തേതുമായ പൊതുസമ്മേളനത്തിലാണ്, ലോകസമാധാനം ലക്ഷ്യമാക്കി ഇത്തരമൊരു അഭ്യർത്ഥന കർദ്ദിനാൾമാർ മുന്നോട്ടുവച്ചത്.

ഉക്രൈൻ, മദ്ധ്യപൂർവ്വദേശങ്ങൾ എന്നിവയുൾപ്പെടെ, സംഘർഷങ്ങൾ നിലനിൽക്കുന്ന ലോകത്തിന്റെ വിവിധയിടങ്ങളിൽ സമാധാനത്തിന് പകരം, സാധാരണ ജനജീവിതത്തെ തകർത്തുകൊണ്ട് ആക്രമണങ്ങളും അതുയർത്തുന്ന ദുരിതങ്ങളും വർദ്ധിച്ചുവരികയാണെന്ന് പൊതുസമ്മേളനത്തിന്റെ അവസാനം പുറത്തുവിട്ട തങ്ങളുടെ അഭ്യർത്ഥനയിൽ കർദ്ദിനാൾമാർ എഴുതി.

സംഘർഷങ്ങൾക്ക് അറുതി വരുത്താനായി സംഘർഷമേഖലകളിൽ, പ്രത്യേക വ്യവസ്ഥകൾ വയ്ക്കാതെയും, കൂടുതൽ താമസം വരുത്താതെയും ഉടൻ സ്ഥിരമായ വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് കർദ്ദിനാൾമാർ അഭ്യർത്ഥിച്ചു. ഇത്തരമൊരു ശ്രമത്തിലൂടെയേ ദീർഘനാളായി സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളും ലോകം മുഴുവനും ആഗ്രഹിക്കുന്ന സമാധാനം സാധ്യമാകൂ എന്ന് കർദ്ദിനാൾ സംഘം ഓർമ്മിപ്പിച്ചു.

നീതിപൂർണ്ണമായതും നിലനിൽക്കുന്നതുമായ സമാധാനം സാധ്യമാകാൻവേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനകൾ കൂടുതൽ ശക്തമാക്കാൻ എല്ലാ വിശ്വാസികളെയും കർദ്ദിനാൾമാർ ആഹ്വാനം ചെയ്‌തു.

പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ഫ്രാൻസിസ് പാപ്പായും തന്റെ ശുശ്രൂഷാകാലം മുഴുവനും, സംഘർഷമേഖലകളിൽ, പ്രത്യേകിച്ച് ഉക്രൈൻ-റഷ്യ, ഇസ്രായേൽ-പാലസ്തീന, സുഡാൻ തുടങ്ങിയ വിവിധയിടങ്ങളിൽ സമാധാനം സാധ്യമാകുന്നതിന് വേണ്ടി പലവുരു അഭ്യർത്ഥിക്കുകയും വിശ്വാസിസമൂഹത്തിന്റെ പ്രാർത്ഥനകളും പ്രയത്നങ്ങളും ഇതിനായി ആവശ്യപ്പെടുകയും, അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മേയ് 2025, 09:17