മനുഷ്യനും സൃഷ്ടിയും തമ്മിൽ നവമായൊരു ഉടമ്പടി ആവശ്യം, ആർച്ചുബിഷപ്പ് പാല്യ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ ആരോഗ്യകരമായ ബന്ധങ്ങളിൽ നിന്ന് നമ്മുടെ ഗ്രഹത്തിൻറെ ആരോഗ്യത്തെ വേർപെടുത്താനാവില്ലെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡൻറ് ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ.
“ഗ്രഹാരോഗ്യം. സുസ്ഥിര ഭാവിക്കായുള്ള ചിന്തകൾ” എന്ന ശീർഷകത്തിൽ ഇറ്റാലിയൻ ഭാഷയിലുള്ള ഒരു ഗ്രന്ഥത്തിൻറെ പ്രകാശന വേളയിലാണ്, മെയ് പന്ത്രണ്ടിന്, തിങ്കളാഴ്ച അദ്ദേഹം ഇതു പറഞ്ഞത്.
തലമുറകൾ തമ്മിലും മനുഷ്യനും സൃഷ്ടിയും തമ്മിലും, സമൂഹങ്ങളും അതിർത്തി പ്രദേശങ്ങളും തമ്മിലും ഒരു നവ ഉടമ്പടി നാം ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും അത് സാധ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ജനതകൾ തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളിലേക്കും സൃഷ്ടികളായ മനുഷ്യരും സൃഷ്ടിയും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളിലേക്കും വ്യാപിക്കുന്ന സീമകളുള്ള ഒരു നൂതന മാനവിക സംസ്കൃതി പരിപോഷിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ആർച്ചുബിഷപ്പ് പാല്യ ചൂണ്ടിക്കാട്ടി.
പരസ്പരം പരിപാലിക്കുക എന്നതാണ് സുവിശേഷത്തിൻറെ സത്തയും വഴിയുമെന്നും എല്ലാ മതങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുപോകുന്ന "സുവർണ്ണ നിയമം" എന്നും അദ്ദേഹം വിശദീകരിച്ചു. "പൊതുവായ സുസ്ഥിതി സംജാതമാക്കുന്നതിനു വേണ്ടി, ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ, നഗരിക, പരിസ്ഥിതിക നയങ്ങൾ യോജിപ്പോടെ സംഭാഷണത്തിലേർപ്പെടുന്ന, ഒരു ആവാസവ്യവസ്ഥ നമുക്ക് ആവശ്യമാണെന്ന് ആർച്ചുബിഷപ്പ് പാല്യ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: