ദൈവകൃപയിൽ ആശ്രയിച്ചും സമാധാനത്തിനായി പ്രവർത്തിച്ചും വിശുദ്ധ ജോൺ പോൾ രണ്ടാമൻ സഭയെ നയിച്ചു: കർദ്ദിനാൾ പരൊളീൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ ആശ്രയിച്ചും, ക്രിസ്തുവിനെ സ്നേഹിച്ചും, ദൈവപരിപാലനയിൽ ആശ്രയിച്ചും സഭയെ നയിച്ച വിശുദ്ധനാണ് ജോൺ പോൾ രണ്ടാമൻ പാപ്പായെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. വിശുദ്ധന്റെ ഇരുപതാം ചരമവാർഷികദിനമായിരുന്ന 2025 ഏപ്രിൽ രണ്ടാം തീയതി ഉച്ചകഴിഞ്ഞ് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച വിശുദ്ധബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, കത്തോലിക്കാസഭയെ ദീർഘകാലം നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ജീവിതത്തെക്കുറിച്ച് കർദ്ദിനാൾ പരൊളീൻ സംസാരിച്ചത്.
സമാധാനത്തെ സ്നേഹിക്കുകയും സമാധാനസ്ഥാപനത്തിനായി ശ്രമിക്കുകയും ചെയ്ത വിശുദ്ധൻ, നയതന്ത്രമികവോടെ, യുദ്ധങ്ങൾ ഒഴിവാക്കാനുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി അനുസ്മരിച്ചു. ശാരീരികബുദ്ധിമുട്ടുകളുടെ മുന്നിലും, തന്റെ ജീവിതത്തിന്റെ അവസാനനിമിഷങ്ങൾ വരെയും യുദ്ധങ്ങൾക്കെതിരായി ആഹ്വാനങ്ങൾ നടത്തിയിരുന്നുവെങ്കിലും, പല വലിയ പ്രവാചകന്മാരുടെയും കാര്യത്തിലെന്നപോലെ, പലരും അദ്ദേഹത്തിന്റെ സ്വരവും അവഗണിച്ചുവെന്ന് കർദ്ദിനാൾ അപലപിച്ചു.
ദൈവകൃപയിൽ ശക്തമായി വിശ്വസിച്ചിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പാ, സഭയാകുന്ന നൗകയെ മൂന്നാം സഹസ്രാബ്ദത്തിലേക്ക് നയിച്ചത്, "ആഴത്തിലേക്ക് നീക്കി, മീൻ പിടിക്കാനായി വലയിറക്കുക" (ലൂക്ക 5, 4) എന്ന ക്രിസ്തുവിന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ചുകൊണ്ടായിരുന്നുവെന്ന് കർദ്ദിനാൾ പരൊളീൻ അനുസ്മരിച്ചു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽവച്ച് പാപ്പായ്ക്കുനേരെയുണ്ടായ വധശ്രമത്തെ പരാമർശിച്ചുകൊണ്ട്, ദൈവത്തിന്റെ സഹായവും സംരക്ഷണവും എപ്പോഴും തനിക്കുണ്ടെന്ന ഉത്തമബോധ്യത്തോടെയാണ് വിശുദ്ധൻ മുന്നോട്ട് പോയിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ തന്റെ ആദ്യദിനങ്ങൾ മുതൽ, ഭയപ്പെടാതെ, ക്രിസ്തുവിലേക്ക് തുറന്ന മനസ്സോടെ മുന്നോട്ടുപോകാൻ വിശുദ്ധൻ ഏവരെയും ആഹ്വാനം ചെയ്തിരുന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഓർമ്മിപ്പിച്ചു.
പ്രത്യാശയുടെ തീർത്ഥാടകയായ സഭയ്ക്കായി വിശുദ്ധന്റെ മാധ്യസ്ഥ്യം അപേക്ഷിച്ച കർദ്ദിനാൾ പരൊളീൻ , മുറിവേറ്റ മാനവികത, അതിന്റെ അന്തസ്സും, ഉന്നതമായ വിളിയും വീണ്ടും കണ്ടെത്തുന്നതിനും, കാരുണ്യത്തിന്റെയും ദൈവസ്നേഹത്തിന്റെയും പ്രാധാന്യം തിരിച്ചറിയുന്നതിനും വേണ്ടി അപേക്ഷിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: