വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഗാല്ലഗെർ കോംഗൊ സന്ദർശിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിദേശ നാടുകളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ ആഫ്രിക്കൻ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്ക് സന്ദർശിച്ചു. ജനുവരി 11-14 വരെയായിരുന്നു ഈ സന്ദർശനം.
സഭയുടെയും സഭാസ്ഥാപനങ്ങളുടെയും നൈയമികാസ്ഥിത്വത്തെ അംഗീകരിക്കുകയും അവയുടെ സ്വതന്ത്ര്യവും സ്വയംഭരണാവകാശവും ഉറപ്പുനല്കുകയും ചെയ്യുന്നതും പരിശുദ്ധസിംഹാസനും കോംഗൊയും 2017-ൽ ഒപ്പുവച്ചതും 2019-ൽ പ്രാബല്യത്തിലായതുമായ ഉടമ്പടി പ്രായോഗികമാക്കുന്നതിനുള്ള സംയുക്ത സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടനുബന്ധിച്ചായിരുന്നു ഈ സന്ദർശനം.
ആർച്ചുബിഷപ്പ് ഗാല്ലഗെർ പന്ത്രണ്ടാം തീയതി കോംഗൊയിലെ തിരുഹൃദയ കത്തീദ്രലിൽ എത്തുകയും ദൈവദാസൻ കർദ്ദിനാൾ എമിലി ബിയാന്തയുടെ കബറിടം സന്ദർശിക്കുകയും ബ്രാസ്സവില്ലെയിൽ അപ്പൊസ്തോല പ്രസ്ഥാനങ്ങളുടെ ജൂബിലിയോടെനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും കോംഗൊയിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പതിമൂന്നാം തീയതി തിങ്കളാഴ്ച അദ്ദേഹം കോംഗൊയുടെ പ്രസിഡൻറ് ഡെനീസ് സാസൗ ൻഗുവേസ്സൊ, പ്രധാനമന്ത്രി അനത്തോളെ കോളിൽനെറ്റ് മക്കോസൊ, വിദേശകാര്യമന്ത്രി ഷാൻ ക്ലോഡ് ഗക്കോസൊ എന്നിവരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തൻറെ സന്ദർശനത്തിൻറെ സമാപനദിനമായിരുന്ന പതിനാലാം തീയതി ആർച്ചുബിഷപ്പ് ഗാല്ലഗെർ സംയുക്തസമിതിയുടെ പ്രവർത്തനാരംഭ ചടങ്ങിൽ പങ്കെടുക്കുകയും അന്താരാഷ്ട്ര സഹകരണവകുപ്പു മന്ത്രി ഡെനിസ് ക്രിസ്റ്റെൽ സസ്സൗ ൻഗുവേസ്സൊയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: