സമൂഹത്തിലെ ഭിന്നതകൾക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കണം: ആഫ്രിക്കൻ സഭയോട് പാപ്പാ
വത്തിക്കാൻ ന്യൂസ്
പ്രാദേശിക സഭകൾ എല്ലാവർക്കും പ്രത്യാശയുടെ വെളിപ്പെടുത്തുന്ന അടയാളങ്ങളായി മാറണമെന്നു ഓർമ്മപ്പെടുത്തിക്കൊണ്ട്, ജൂലൈ 28 മുതൽ റുവാണ്ടയിലെ കിഗാലിയിൽ നടക്കുന്ന ആഫ്രിക്കൻ മെത്രാൻ സമിതിയുടെ ഇരുപതാം പൊതുസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ, സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി സന്ദേശം അയച്ചു.
ഭിന്നതയാലും ധ്രുവീകരണത്താലും തകർന്ന ആഫ്രിക്കൻ സമൂഹങ്ങളിൽ, ഐക്യം പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. കിൻഷാസയിലെ ആർച്ച് ബിഷപ്പും, ആഫ്രിക്കൻ മെത്രാൻ സമിതിയുടെ പ്രസിഡന്റുമായ കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുങ്കുവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം അയച്ചത്. ക്രിസ്തു, പ്രത്യാശയുടെ ഉറവിടം, അനുരഞ്ജനം, സമാധാനം" എന്നതാണ് ഇരുപതാം സമ്മേളനത്തിന്റെ പ്രമേയം.
ഈ കൂടിക്കാഴ്ച ദൈവസ്നേഹത്തിന്റെ തീവ്രമായ അനുഭവമായി മാറുമെന്നും അങ്ങനെ അത് ഹൃദയങ്ങളിൽ ക്രിസ്തുവിന്റെ രക്ഷയുടെ ഉറപ്പായ പ്രത്യാശ ഉണർത്തുമെന്നും താൻ പ്രത്യാശിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മൈക്കൽ ചേർനിയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
13 കർദ്ദിനാൾമാർ, 85 മെത്രാന്മാർ , 72 വൈദികർ, സന്യാസിമാർ, അത്മായർ എന്നിവരുൾപ്പെടെ 200-ലധികം പ്രതിനിധികളാണ് സംമ്മളനത്തിൽ പങ്കെടുക്കുന്നത്. യുദ്ധം, ദാരിദ്ര്യം, നിർബന്ധിത കുടിയിറക്കൽ, പാരിസ്ഥിതിക പ്രതിസന്ധികൾ എന്നിവയാൽ തകർന്ന ആഫ്രിക്കയിലെ പ്രദേശങ്ങളിൽ സമാധാനം സ്ഥാപിക്കണമെന്ന് കർദിനാൾ ബെസുങ്കു ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: