പ്രത്യാശയുടെ ജൂബിലി തീർത്ഥാടനത്തിന് എത്തിയ തടവറ അന്തേവാസികളെയും പാപ്പാ സ്വീകരിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിൽ ഏവർക്കും ഇടമുണ്ടെന്നു വെളിപ്പെടുത്തുന്ന പ്രത്യാശയുടെ ജൂബിലി വർഷത്തിൽ, ആഗസ്റ്റ് മാസം ഏഴാം തീയതി, ഇറ്റലിയിലെ വെനീസിൽ നിന്നും എത്തിയ മൂന്നു തടവുകാരെ, ലിയോ പതിനാലാമൻ പാപ്പാ സ്വീകരിച്ചു. പ്രത്യേക അനുമതിയോടെ കാൽനടയായിട്ടാണ് മൂവരും റോമിലെത്തിയത്. തുടർന്ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ വാതിൽ കടക്കുകയും, പരിശുദ്ധ പിതാവിനെ സന്ദർശിച്ചു തങ്ങളുടെ ആത്മീയസന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
വെനീസ് പാത്രിയാർക്കീസും, തടവറയുടെ ചാപ്ലെയിനുമായ ആർച്ചുബിഷപ്പ് ഫ്രാഞ്ചെസ്‌കോ മൊറാല്യയും, വെനീസ് അതിരൂപതയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എപ്പിസ്‌കോപ്പൽ വികാരിയും, തീർത്ഥാടനത്തിൽ മൂവരെയും അനുഗമിച്ചു. കാൽനടയായി നടത്തുന്ന ഈ ജൂബിലി തീർത്ഥാടനത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവിനെ അറിയിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം പാത്രിയാർക്കീസ് എടുത്തു പറഞ്ഞു.
വെനീസിൽ നിന്നും കൊണ്ടുവന്ന ഏതാനും സമ്മാനങ്ങളും പാപ്പായ്ക്കു നൽകി. തികച്ചും സൗഹാർദ്ദപരമായിരുന്നു ലിയോ പതിനാലാമൻ പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയെന്നും, അദ്ദേഹം ഒരു സുഹൃത്തെന്ന നിലയിൽ തങ്ങളോട് സംസാരിച്ചുവെന്നും, വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുവെന്നും അംഗങ്ങൾ പറഞ്ഞു. ഏകദേശം ഇരുപതുവർഷങ്ങൾക്കു മുൻപ് താൻ വെനീസിൽ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങളും പാപ്പാ പങ്കുവച്ചു.
ശിക്ഷാകാലാവധി കഴിഞ്ഞ്, നിയമപ്രകാരം മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ മൂന്നു തടവുകാരും റോമിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തിയത്. തടവറ, ആളുകൾക്ക് മനസാന്തരപ്പെടുവാനുള്ള അവസരം നൽകുന്ന ഇടമാണെന്നും, ഈ തീർത്ഥാടനം പ്രായശ്ചിത്തത്തിന്റെ അനുഭവം സമ്മാനിക്കുന്നതാണെന്നും തടവറയുടെ ചുമതലയുള്ള, എൻറിക്കോ ഫരിന എടുത്തുപറഞ്ഞു. റോമിലുള്ള മറ്റു ബസിലിക്കകളിലും സംഘം തീർത്ഥാടനം നടത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: