MAP

അംഗങ്ങളുമൊത്ത് ലിയോ പതിനാലാമൻ പാപ്പാ അംഗങ്ങളുമൊത്ത് ലിയോ പതിനാലാമൻ പാപ്പാ   (ANSA)

ക്രൈസ്തവ രാഷ്ട്രീയ പ്രവർത്തകർ സത്യത്തിനു സാക്ഷികളാകണം: പാപ്പാ

ഫ്രാൻസിലെ ക്രേതേയി (Creteil) രൂപതയിൽ നിന്നുള്ള രാഷ്ട്രീയ പൊതുപ്രവർത്തകരുടെ പ്രതിനിധിസംഘവുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2025 ക്രിസ്തുജയന്തി ജൂബിലിയോടനുബന്ധിച്ച്, ഫ്രാൻസിലെ ക്രേതേയി (Creteil) രൂപതയിൽ നിന്നുള്ള രാഷ്ട്രീയ പൊതുപ്രവർത്തകരുടെ പ്രതിനിധിസംഘം റോമിലെത്തി. ആഗസ്റ്റ് മാസം ഇരുപത്തിയെട്ടാം തീയതി, ലിയോ പതിനാലാമൻ പാപ്പാ അവർക്ക് സ്വകാര്യ സദസ് അനുവദിക്കുകയും, ആധുനിക രാഷ്ട്രീയ സാഹചര്യങ്ങളെ അടിവരയിട്ടുകൊണ്ട് എങ്ങനെയായിരിക്കണം, ഒരു ക്രൈസ്തവനെന്ന നിലയിൽ പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും പെരുമാറേണ്ടതെന്നു ചൂണ്ടിക്കാണിച്ചു. സന്ദേശത്തിൽ സമകാലിക പ്രസക്തമായ പല വിഷയങ്ങളും പാപ്പാ എടുത്തു പറഞ്ഞു. ത്രിത്വസ്തുതിയോടു കൂടിയാണ് സമ്മേളനം ആരംഭിച്ചത്.

റോമിലേക്ക് നടത്തിയ തീർത്ഥാടനം, ദൈനംദിന പ്രതിബദ്ധതകളിൽ, പ്രത്യാശയിൽ ശക്തിപ്പെടുന്നതിനും, നീതിയുക്തവും, മാനുഷികവും കൂടുതൽ സാഹോദര്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു. പാശ്ചാത്യ സമൂഹങ്ങൾ, വിവിധങ്ങളായ അതിക്രമങ്ങളെ അഭിമുഖീകരിക്കുന്ന  സാഹചര്യത്തിൽ, ക്രിസ്ത്യാനികൾ എന്ന നിലയിൽ, ക്രിസ്തുവിലേക്ക് തിരിയുകയും നമ്മുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ അവന്റെ സഹായം തേടുകയും ചെയ്യുന്നതിനേക്കാൾ മികച്ചതായി നമുക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ലയെന്നും പാപ്പാ കൂട്ടിച്ചേർത്തു. മതേതരത്വം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ, ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം, വിശ്വാസത്തിനു അനുസൃതമായി പ്രവർത്തിക്കുകയും, തീരുമാനം എടുക്കുകയും ചെയ്യുക എന്നത് ഏറെ ശ്രമകരമാണെന്ന  യാഥാർഥ്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു.

മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും യേശു നേടിയ രക്ഷ, സംസ്കാരം, സമ്പദ്‌വ്യവസ്ഥ, ജോലി , കുടുംബം, വിവാഹം,  അന്തസിനോടുള്ള ബഹുമാനം, ആരോഗ്യം, ആശയവിനിമയം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ, ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഉൾക്കൊള്ളുന്നുവെന്നും, അതിനാൽ, ക്രിസ്തുമതത്തെ ലളിതമായ ഒരു സ്വകാര്യ ഭക്തിയായി ചുരുക്കാൻ സാധിക്കില്ലെന്നും, അത് സ്നേഹം നിറഞ്ഞ സമൂഹത്തിൽ ഒരു ജീവിതരീതിയാണെന്നും പാപ്പാ പറഞ്ഞു.

അക്രമം, അരക്ഷിതാവസ്ഥ, അനിശ്ചിതത്വം, മയക്കുമരുന്ന് ശൃംഖലകൾ, തൊഴിലില്ലായ്മ, വെറുപ്പ് തുടങ്ങിയ വിവിധങ്ങളായ സാമൂഹിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, പൊതുനന്മയെ അന്വേഷിക്കുവാനും, അത് കൈവരിക്കാനുള്ള ശ്രമങ്ങൾ നടത്തുവാനും ഏവരെയും പാപ്പാ ക്ഷണിച്ചു. "എന്നെക്കൂടാതെ നിനക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല." (യോഹ 15:5) എന്ന വചനം ഓർമ്മിപ്പിച്ചുകൊണ്ട്, ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ, മൂല്യങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, പൊതുപ്രവർത്തനം നടത്തുവാൻ ഏവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

തുടർന്ന് ഏതാനും ഉപദേശങ്ങളും പാപ്പാ നൽകി:

യേശുവിനോടു കൂടുതൽ ഐക്യപ്പെടുക, അവനുവേണ്ടി ജീവിക്കുകയും, അവനു സാക്ഷ്യം നൽകുകയും ചെയ്യുക.  . ഒരു പൊതുപ്രവർത്തകന്റെ  വ്യക്തിത്വത്തിൽ വേർതിരിവില്ല: ഒരു വശത്ത് രാഷ്ട്രീയക്കാരനും മറുവശത്ത് ക്രിസ്ത്യാനിയും ഇല്ല. എന്നാൽ ദൈവത്തിന്റെയും മനസ്സാക്ഷിയുടെയും ദൃഷ്ടിയിൽ, തന്റെ പ്രതിബദ്ധതകളും ഉത്തരവാദിത്തങ്ങളും  ക്രിസ്തീയ രീതിയിൽ ജീവിക്കുന്ന രാഷ്ട്രീയക്കാരനായി മാറുക.

വിശ്വാസത്തിൽ സ്വയം ശക്തിപ്പെടാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു. കടമകൾ നിർവഹിക്കുന്നതിലും നിയമങ്ങളുടെ രൂപീകരണത്തിലും അത് പ്രാവർത്തികമാക്കാനും പൊതുപ്രവർത്തകർ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, ആയതിനാൽ അവിശ്വാസികൾക്കു  പോലും  അംഗീകരിക്കാൻ കഴിയുന്ന പ്രകൃതി നിയമം ദൃഢവിശ്വാസത്തോടെ  നിർദ്ദേശിക്കാനും പ്രതിരോധിക്കാനും ആരും  ഭയപ്പെടരുതെന്നു പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഓരോ മനുഷ്യന്റെയും നന്മ ലക്ഷ്യമിടുന്ന രക്ഷയുടെ ഈ സിദ്ധാന്തങ്ങൾ, തുടർന്ന് സമാധാനപരവും യോജിപ്പുള്ളതും സമ്പന്നവും അനുരഞ്ജനപരവുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനു സഹായകരമാകുമെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് പാശ്ചാത്യ സമൂഹങ്ങളിലെ, ചില പ്രത്യേക സാഹചര്യങ്ങളും പാപ്പാ എടുത്തു പറഞ്ഞു. ക്രിസ്തുവും, സഭയും പാർശ്വവത്കരിക്കപ്പെടുകയും പലപ്പോഴും അവഗണിക്കപ്പെടുകയും ചിലപ്പോൾ പരിഹസിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും, ധൈര്യപൂർവം വിശ്വാസം പ്രഘോഷിക്കുവാനും കഷ്ടപ്പാടുകൾ സന്തോഷത്തോടെ സ്വീകരിക്കുവാനും സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കൂടിക്കാഴ്‍ച്ചയുടെ അവസാനം ഏവർക്കും വേണ്ടി പ്രാർത്ഥിച്ച പാപ്പാ, തന്റെ അപ്പസ്തോലിക ആശീർവാദവും നൽകി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഓഗസ്റ്റ് 2025, 12:28