പാപ്പാ: സർവ്വകലാശാലാന്തരീക്ഷം സഭയുടെ പ്രവർത്തനശൈലിക്ക് അന്യമല്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഭിന്ന ലോകവീക്ഷണങ്ങൾ തമ്മിലുള്ള സംഭാഷണം സ്വഭാവസവിശേഷതയായുള്ള സർവ്വകലാശാലാന്തരീക്ഷം സഭയ്ക്കും സഭയുടെ പ്രവർത്തനത്തിനും അന്യമായി നിലകൊള്ളുന്നില്ലെന്ന് പാപ്പാ.
മെക്സിക്കോയിലെ ഗ്വാദലഹാരയിൽ ഇരുപത്തിയെട്ടാം പൊതുസമ്മേളനം ചേർന്നിരിക്കുന്ന കത്തോലിക്കാസർവ്വകലാശാലകളുടെ അന്താരാഷ്ട്ര സംയുക്തസമിതിയ്ക്ക് അയച്ച സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
ഈ സമിതിയുടെ ശതാബ്ദിയും ആചരിക്കപ്പെടുന്നത് പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു. ആ ആചരണത്തിനു തിരഞ്ഞെടുത്തിരിക്കുന്ന “കത്തോലിക്കാ സർവ്വകാലാശാലകൾ അറിവിൻറെ സംവിധായകർ” എന്ന പ്രമേയം ഏകതാനത ഐക്യം, ചലനാത്മകത, സന്തോഷം എന്നിവയ്ക്കുള്ള ക്ഷണമാണെന്ന് പാപ്പാ പറയുന്നു.
ജ്ഞാനം എന്നത് എല്ലാ സംസ്കാരങ്ങളും എല്ലാ ചിന്താരീതികളുമായുള്ള കൂടിക്കാഴ്ചയുടെയും സംഭാഷണത്തിൻറെയും സ്വാഭാവിക ഇടമാണ് എന്ന് പാപ്പാ വിശുദ്ധ തോമസ് അക്വീനാസിൻറെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചു. ലോകത്തെ തന്നിലേക്ക് ആകർഷിക്കുന്ന ജ്ഞാനമായ, സത്യമായ ക്രിസ്തുവാകട്ടെ കത്തോലിക്കാസർവ്വകലാശാലകളുടെ ദൗത്യത്തെ നയിക്കുന്ന വടക്കുനോക്കിയന്ത്രം എന്ന് പാപ്പാ തൻറെ സന്ദേശത്തിൽ ആശംസിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: