വത്തിക്കാൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയം സന്ദർശിച്ച് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
1969-ൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ വാർഷികമായ ജൂലൈ മാസം ഇരുപതാം തീയതി, ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന്റെ താഴികക്കുടങ്ങൾ സന്ദർശിക്കുകയും, ബഹിരാകാശയാത്രികനായ ബുട്സ് ആൽഡ്രിനുമായി സംസാരിക്കുകയും ചെയ്തു. മനുഷ്യന്റെ ചാതുര്യത്തിന്റെ തെളിവായ ചരിത്ര നേട്ടത്തിന്റെ ഓർമ്മ ആൽഡ്രിനുമായി പാപ്പാ പങ്കുവച്ചു.
എട്ടാം സങ്കീർത്തനത്തിൽ പ്രതിപാദിക്കുന്ന സൃഷ്ടിയുടെ രഹസ്യം, അതിന്റെ മഹത്വം, അതിന്റെ ദുർബലത എന്നിവയെക്കുറിച്ച് ഇരുവരും ധ്യാനിച്ചുവെന്നും വത്തിക്കാൻ വാർത്താകാര്യാലയം വ്യക്തമാക്കി. സംഭാഷണാനന്തരം ബുട്സ് ആൽഡ്രിനെയും, കുടുംബത്തെയും സഹകാരികളെയും പാപ്പാ അനുഗ്രഹിക്കുകയും ചെയ്തു.
ഭൂമിയിലേക്ക് മടങ്ങുന്നതിനുമുമ്പ്, 1969 ജൂലൈ 23-ന് ഒരു തത്സമയ ടെലിവിഷൻ പ്രക്ഷേപണത്തിൽ ആൽഡ്രിൻ 8-ാം സങ്കീർത്തനത്തിലെ രണ്ട് വാക്യങ്ങൾ വായിക്കാൻ തിരഞ്ഞെടുത്തുവെന്നതും തദവസരത്തിൽ ഓർമ്മിക്കപ്പെടേണ്ടതാണ്. 1969 ജൂലൈ 13-ന് ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങുന്നതിന് ഒരു ആഴ്ച മുമ്പ്, പോൾ ആറാമൻ പപ്പായയും മധ്യാഹ്നപ്രാർത്ഥനാ വേളയിലും ഇതേ സങ്കീർത്തന വചനം ഉദ്ധരിച്ചിക്കുകയും വിശദീകരണം നൽകുകയും ചെയ്തിരുന്നു.
അപ്പോളോ 11 ദൗത്യത്തിലെ അംഗങ്ങളായ രണ്ട് അമേരിക്കൻ ബഹിരാകാശയാത്രികരായ ആൽഡ്രിനും നീൽ ആംസ്ട്രോങ്ങും ആദ്യമായി ചന്ദ്രോപരിതലത്തിലെത്തിയ ജൂലൈ 20-ാം തീയതി നടത്തിയ ഈ സന്ദർശനവും, സംഭാഷണവും ഏറെ പ്രാധാന്യമർഹിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: