പാപ്പാ:സാങ്കേതിക പുരോഗതി മാനുഷിക-സാമൂഹ്യ മൂല്യങ്ങളുമായി കൈകോർക്കണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിർമ്മിതബുദ്ധി, പൊതുനന്മയ്ക്കും സംഭാഷണത്തിൻറെയും സാഹോദര്യ പരിപോഷണത്തിൻറെയും പാലങ്ങൾ പണിയുന്നതിനും നരകുലത്തിൻറെ മുഴുവൻ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉപയോഗിക്കപ്പെടുകയും വികസിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതിന് ഉത്തരവാദിത്വവും വിവേചനബുദ്ധിയും ആവശ്യമാണെന്ന് പാപ്പാ.
“നിർമ്മിത ബുദ്ധി നന്മയ്ക്ക് 2025 ഉച്ചകോടി” (AI for Good Summit 2025) എന്ന ശീർഷകത്തിൽ സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ജൂലൈ 8-11 വരെ അന്താരാഷ്ട്ര സമ്പർക്കമാദ്ധ്യമ സമതി,ഐടിയു (International Telecommunication Union) ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകളുടെയും സ്വിറ്റസർലണ്ടിൻറെ സർക്കാരിൻറെയും സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിനാണ് ഈ സന്ദേശത്തിൽ പാപ്പായുടെ നാമത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
അന്താരാഷ്ട്ര സമ്പർക്കമാദ്ധ്യമ സമിതിയുടെ നൂറ്റിയറുപതാം സ്ഥാപനവാർഷിക വേളയിലാണ് ഈ ഉച്ചകോടിയെന്ന് അനുസ്മരിക്കുന്ന പാപ്പാ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വിനിമയസങ്കേതികവിദ്യകളുടെ ഗുണങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആഗോളസഹകരണം പരിപോഷിപ്പിക്കാൻ ഈ സമിതി നടത്തുന്ന നിരന്തര ശ്രമങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുന്നു.
ടെലെഗ്രാഫ്, റേഡിയോ, ടെലെഫോൺ, ഡിജിറ്റൽ, ബഹിരാകാശ ആശയവിനിമയങ്ങൾ എന്നിവയിലൂടെ മാനവകുടുംബത്തെ ബന്ധിപ്പിക്കുകയെന്നത്, പ്രത്യേകിച്ച്, ഗ്രാമപ്രദേശങ്ങളിലും താഴ്ന്ന വരുമാനമുള്ള ഇടങ്ങളിലും, വെല്ലുവിളികൾ ഉയർത്തുന്നുവെന്നും 260 കോടിയോളം ആളുകൾക്ക് ഇപ്പോഴും ആശയവിനിമയ സാങ്കേതികവിദ്യകൾ ലഭ്യമല്ലായെന്നും പാപ്പാ പറയുന്നു.
നിർമ്മിതബുദ്ധി നയിക്കുന്ന ഡിജിറ്റൽ വിപ്ലവം സൃഷ്ടിച്ചിരിക്കുന്ന അനന്ത സാധ്യതകളെ അഭിമുഖീകരിക്കുന്ന നാല്ക്കവലയിലാണ് നരകുലമെന്നും ഈ വിപ്ലവത്തിൻറെ സ്വാധീനം വിദ്യാഭ്യാസം, ജോലി, കല, ആരോഗ്യ സംരക്ഷണം, ഭരണം, സൈന്യം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ പരിവർത്തനം സൃഷ്ടിച്ചുകൊണ്ട് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കിയിരിക്കയാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു. ഐതികാഹസികമായ ഈ പരിവർത്തനം ഉത്തരവാദിത്വവും വിവേചനവും ആവശ്യപ്പെടുന്നുവെന്നും പാപ്പാ പറയുന്നു.
നിർമ്മതിബുദ്ധിക്ക് മാനുഷികയുക്തിയുടെ വശങ്ങൾ അനുകരിക്കാനും അവിശ്വസനീയമായ വേഗതയിലും കാര്യക്ഷമതയിലും നിർദ്ദിഷ്ട ജോലികൾ ചെയ്യാനും കഴിയുമെങ്കിലും, ധാർമ്മിക വിവേചനാധികാരമോ യഥാർത്ഥ ബന്ധങ്ങൾ രൂപപ്പെടുത്താനുള്ള കഴിവോ അതിന് പകർത്താൻ കഴിയില്ലയെന്നതിനാൽത്തന്നെ, അത്തരം സാങ്കേതിക വിദ്യകളുടെ വികസനം മാനുഷികവും സാമൂഹികവുമായ മൂല്യങ്ങളോടുള്ള ആദരവ്, വ്യക്തമായ മനസ്സാക്ഷിയോടെ വിധിക്കാനുള്ള കഴിവ്, മാനുഷിക ഉത്തരവാദിത്തത്തിലുള്ള വളർച്ച എന്നിവയുമായി കൈകോർക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: