ഇറാക്കിലുണ്ടായ അഗ്നിബാധ ദുരന്തത്തിൽ പാപ്പാ അനുശോചിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇറാക്കിലെ അൽ കുത്ത് നഗരത്തിൽ എഴുപതോളം പേരുടെ ജീവനപഹരിച്ച അഗ്നിബാധ ദുരന്തത്തിൽ പാപ്പാ തൻറെ വേദന അറിയിച്ചു.
പതിനാറാം തീയതി ബുധനാഴ്ച അൽ കുത്തിൽ “കോർണിചെ ഹൈപ്പർ മാർക്കറ്റ്” എന്ന കച്ചവട കേന്ദ്രം (ഷോപ്പിംഗ് സെൻറർ) സ്ഥിതിചെയ്യുന്ന 5 നിലകെട്ടിടത്തിലുണ്ടായ തീപിടുത്ത ദുരന്തത്തിൽ ലിയൊ പതിനാലാമാൻ പാപ്പായുടെ ദുഃഖം അറിയിക്കുന്ന ടെലഗ്രാം സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിനാണ് ഒപ്പിട്ട് അയച്ചത്.
ഈ ദുരന്തത്തിൽ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും പാപ്പാ അനുസ്മരിക്കുകയും ഈ ദുരന്തം മൂലം വേദനിക്കുന്ന കുടുംബങ്ങളോടുളള ആത്മീയ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇറാക്കിൻറെ തലസ്ഥാനനഗരമായ ബാഗ്ദാദിൽ നിന്ന് 160 കിലോമീറ്റർ തെക്കുകിഴക്കാണ് ദുരന്തവേദി. ഇവിടെ ഒരാഴ്ച മുമ്പാണ് കോർണിചെ ഹൈപ്പർ മാർക്കറ്റ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്.
തീപിടുത്തത്തിൻറെ കാരണം വ്യക്തമല്ല. ഇറാക്കിൻറെ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി തീപിടുത്ത ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അതിവേഗ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: