MAP

ഇറാൻ ഇസ്രായേൽ സംഘർഷം ഇറാൻ ഇസ്രായേൽ സംഘർഷം  (AFP or licensors)

ആരും ആരുടെയും അസ്തിത്വത്തിന് ഭീഷണിയാകരുത്, പാപ്പാ!

ഇറാൻ- ഇസ്രായേൽ സംഘർഷത്തിനറുതി വരുത്തി സമാധാനം സംസ്ഥാപിക്കാൻ ലോകരാഷ്ട്രങ്ങൾക്കുള്ള കടമയെക്കുറിച്ച് പാപ്പാ ശനിയാഴ്ച അനുവദിച്ച ജൂബിലി കൂടിക്കാഴ്ചാ വേളയിൽ ഓർമ്മപ്പെടുത്തുകയും സായുധ സംഘർഷം രൂക്ഷമാകുന്നതിൽ തനിക്കുള്ള അതീവ ആശങ്ക അറിയിക്കുകയും ചെയ്യുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായിമായിക്കൊണ്ടിരിക്കുന്നതിൽ പാപ്പാ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു.

ആഗോളസഭ പ്രത്യാശയുടെ ജൂബിലിവർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ ജൂൺ 14-ന് ശനിയാഴ്ച (14/06/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അനുവദിച്ച ജൂബിലി കൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണാന്തരം ആണ് പാപ്പാ തൻറെ ഈ ആശങ്ക അറിയിച്ചത്.

അനുരഞ്ജനപ്രക്രിയകൾക്ക് തുടക്കംകുറിക്കുകയും, എല്ലാവർക്കും സുരക്ഷയും അന്തസ്സും ഉറപ്പുനൽകുന്ന പരിഹാരങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് സമാധാനസംസ്ഥാപന ലക്ഷ്യത്തെ പിന്തുണയ്ക്കുകയെന്നത്  എല്ലാ രാജ്യങ്ങളുടെയും കടമയാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

വളരെ ആശങ്കാജനകങ്ങളായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഇറാനിലെയും ഇസ്രായേലിലെയും സ്ഥിതി ഗുരുതരമാംവിധം വഷളായിരിക്കുകയാണെന്നും പറയുന്ന പാപ്പാ ഇത്രയും ലോലമായ ഒരു നിമിഷത്തിൽ, ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്ന് സകലരോടും അഭ്യർത്ഥിക്കുന്നു. ആരും ആരുടെയും അസ്തിത്വത്തിന് ഭീഷണിയാകരുതെന്നും പാപ്പാ പറയുന്നു.

നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിനായുള്ള ആദരവോടുകൂടിയ കൂടിക്കാഴ്ചയിലൂടെയും ആത്മാർത്ഥ സംഭാഷണത്തിലൂടെയും വേണം ആണവ ഭീഷണിയിൽ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമം തുടരേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഇസ്രായേൽ ഇറാനിൽ കനത്ത ആക്രമണങ്ങൾ തുടരുകയാണ്. ഇറാൻറെ ആറ് ഉന്നത ശാസ്ത്രജ്ഞരുൾപ്പടെ അനേകർ വധിക്കപ്പെട്ടു. നഥാൻസ് ഉൾപ്പടെയുള്ള ഇറാൻറെ ആണവനിലയങ്ങൾ ആക്രമിക്കപ്പെട്ടു. ഇസ്രായേൽ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഇറാൻ ഭീഷണി ഉയർത്തിരിക്കുന്നു. അമേരിക്കയുമായുള്ള ആണവകാരാറിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇറാൻ ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ജൂൺ 2025, 12:54