ഉക്രൈനിൽ സമാധാനസ്ഥാപനം ലക്ഷ്യമാക്കി ലിയോ പാപ്പായും ഇറ്റലിയുടെ പ്രധാനമന്ത്രിയും തമ്മിൽ ഫോൺ സംഭാഷണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഉക്രൈനിൽ നീണ്ടുനിൽക്കുന്ന സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾക്ക് വത്തിക്കാൻ വേദിയായേക്കാം. ലിയോ പതിനാലാമൻ പാപ്പായും ഇറ്റലിയുടെ പ്രധാനമന്ത്രി ജ്യോർജ്ജ്യ മെലോണിയും തമ്മിൽ മെയ് 20-ന് നടന്ന ഒരു ടെലിഫോൺ സംഭാഷണത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം പാപ്പാ അറിയിച്ചത്. സമാധാനത്തിനായുള്ള പരിശുദ്ധ പിതാവിന്റെ നിരന്തരശ്രമങ്ങൾക്ക് ഇറ്റലിയുടെ പ്രധാനമന്ത്രി നന്ദി അറിയിക്കുന്നതായി ഇരുവരും തമ്മിൽ നടന്ന സംഭാഷണത്തെ അധികരിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഉക്രൈനിൽ സമാധാനം സ്ഥാപിക്കുന്നത് സംബന്ധിച്ച്, അമേരിക്കൻ പ്രസിഡന്റും യൂറോപ്യൻ നേതാക്കളുമായി നടന്ന ഫോൺ സംഭാഷണത്തെത്തുടർന്ന്, ചർച്ചകൾ നടക്കുന്നതിന് വത്തിക്കാൻ വേദിയാകുന്നത് സംബന്ധിച്ച സാദ്ധ്യതകൾ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ചുമതല ഏൽപ്പിക്കപ്പെട്ടതിനെത്തുടർന്നാണ് ശ്രീമതി മെലോണി പാപ്പായുമായി സംസാരിച്ചത്.
പാപ്പായുമായുള്ള സംഭാഷണത്തിന് പുറമെ, ഉക്രൈൻ പ്രെസിഡന്റ് സെലിൻസ്കിയുമായും ഇറ്റലിയുടെ പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, ഫിൻലൻഡ് പ്രെസിഡന്റ് സ്റ്റബ്, യു. കെ. പ്രധാനമന്ത്രി സ്റ്റാർമെർ, ജർമ്മൻ ചാൻസലർ മെർസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ ഫോൺ ഡെർ ലെയെൻ എന്നിവരുമായും ശ്രീമതി മെലോണി സംസാരിച്ചതായി പത്രക്കുറിപ്പ് വ്യക്തമാക്കി.
ഉക്രൈനിൽ വെടിനിറുത്തൽ പ്രഖ്യാപിക്കുന്നതും, സമാധാനം സ്ഥാപിക്കുന്നതും ലക്ഷ്യമാക്കി വീണ്ടും ചർച്ചകൾ നടത്തുന്നതിനായി തീരുമാനമെടുത്തുവെന്നും ഇറ്റലിയുടെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സംഘർഷത്തെയും യുദ്ധങ്ങളെയും തന്റെ പ്രഥമ പ്രഭാഷണത്തിലുൾപ്പെടെ പരാമർശിച്ച ലിയോ പതിനാലാമൻ പാപ്പാ, സമാധാനചർച്ചകൾക്കായി ആതിഥേയത്വം വഹിക്കാൻ പരിശുദ്ധസിംഹാസനം തയ്യാറാണെന്ന് അറിയിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: