ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി: ചികിത്സകൾ തുടരുന്നു, ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പാപ്പായുടെ ആരോഗ്യസ്ഥിതി സ്ഥായിയായി തുടരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ, ശ്വസനം, ശബ്ദം, ചലനം എന്നീ മേഖലകളിൽ ചെറിയ പുരോഗതിയുണ്ടെന്ന് വ്യക്തമായതായെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച അറിയിച്ചു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് റോമിലെ പോളിക്ലിനിക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാപ്പാ മാർച്ച് 23 ഞായറാഴ്ചയായിരുന്നു തിരികെ വത്തിക്കാനിലെത്തിയത്.
പാപ്പായുടെ ശ്വാസകോശഅണുബാധയിൽ കുറവ് വന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനയിലും, നെഞ്ചിന്റെ എക്സ്റേയിലും വ്യക്തമായതായി പ്രെസ് ഓഫീസ് വിശദീകരിച്ചു. എന്നാൽ ആശുപത്രിയിലെന്നപോലെ, പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകുന്നത് രാത്രിയിലും, അത്യാവശ്യഘട്ടങ്ങളിലും തുടരുന്നുണ്ടെന്നും എന്നാൽ പകൽ സാധാരണയായി ചെറിയ തോതിൽ മാത്രമാണ് പാപ്പായ്ക്ക് ഓക്സിജൻ നൽകുന്നതെന്നും, അത് തുടർച്ചയായി നല്കേണ്ടിവരുന്നില്ലെന്നും വത്തിക്കാൻ കൂട്ടിച്ചേർത്തു.
ജെമെല്ലി ആശുപത്രിയിൽ വച്ച് ആരംഭിച്ച ശ്വാസകോശ, ചലനസംബന്ധികളായ ഫിസിയോതെറാപ്പികൾ തുടരുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ ഈ രണ്ടു മേഖലകളിലും പുരോഗതിയുണ്ടെന്നും പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. ആശുപത്രിയിൽ 38 ദിവസങ്ങൾ നീണ്ട ചികിത്സയുടെ അവസരത്തിൽ ഡോക്ടർമാർ അറിയിച്ചിരുന്നതുപോലെ, ന്യുമോണിയ ബാധയുടെ ഭാഗമായി പാപ്പായുടെ ശബ്ദത്തിലുണ്ടായിരുന്ന പ്രശ്നങ്ങളും നിലവിൽ കുറഞ്ഞുവരുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി.
പാപ്പായുടെ ചലനശേഷിയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച പ്രെസ് ഓഫീസ്, മറ്റുളളവരുടെ സഹായത്തോടെ ഫ്രാൻസിസ് പാപ്പായ്ക്ക് കസേരയിൽ ഇരിക്കാനാകുന്നുണ്ടെന്നും, സാധാരണ രീതിയിൽ ജോലികളിൽ ഏർപ്പെടാനാകുന്നുണ്ടെന്നും വിശദീകരിച്ചു. വത്തിക്കാൻ കൂരിയയിലെ വിവിധ ഡികാസ്റ്ററികളിൽനിന്നെത്തുന്ന രേഖകളിൽ പാപ്പാ ഒപ്പിടുന്നുണ്ടെന്നും പ്രെസ് ഓഫീസ് കൂട്ടിച്ചേർത്തു.
എല്ലാ ദിവസവും രാവിലെ പാപ്പാ സാന്താ മാർത്ത ഭവനത്തിലെ രണ്ടാം നിലയിലുള്ള ചാപ്പലിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയിൽ സഹകാർമ്മികനായി പങ്കെടുക്കുന്നുണ്ടെന്ന് അറിയിച്ച പ്രെസ് ഓഫീസ് എന്നാൽ, പാപ്പാ നിലവിൽ പുറത്തുനിന്നുള്ള ആർക്കും കൂടിക്കാഴ്ച അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി. വത്തിക്കാനിലെയും ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിലെയും ആരോഗ്യപ്രവർത്തകരും, പ്രൈവറ്റ് സെക്രെട്ടറിമാരുൾപ്പെടെയുള്ള പാപ്പായുടെ അടുത്ത ശുശ്രൂഷകരും അദ്ദേഹത്തെ സഹായിക്കാനുണ്ടെന്നും പ്രെസ് ഓഫീസ് കൂട്ടിച്ചേർത്തു.
പാപ്പായ്ക്ക് നിരവധി പ്രദേശങ്ങളിൽനിന്നുള്ള ആളുകളിൽനിന്ന് സന്ദേശങ്ങളും കത്തുകളും സമ്മാനങ്ങളും എത്തുന്നുണ്ടെന്നും, പാപ്പാ സന്തോഷവാനായാണിരിക്കുന്നതെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
രോഗികളുടെയും ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബലി
ഈ ആഴ്ച അവസാനം 5, 6 തീയതികളിലായി ആചരിക്കപ്പെടുന്ന രോഗികളുടെയും ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിച്ചടങ്ങുകളിൽ പാപ്പാ സംബന്ധിക്കില്ലെന്ന് വ്യക്തമാക്കിയ പ്രെസ് ഓഫീസ്, ഇതിലേക്കായി പാപ്പാ തയ്യാറാക്കിയ പ്രസംഗം ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ല വായിക്കുമെന്നും അറിയിച്ചു. ജൂബിലി വർഷത്തിലെ വലിയ ചടങ്ങുകളിൽ ഏഴാമത്തേതായിരിക്കും രോഗികളുടെയും ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലി. വിശുദ്ധവാരച്ചടങ്ങുകളിൽ പാപ്പായുടെ സാന്നിധ്യം സംബന്ധച്ച തീരുമാനം ഇനിയും ആയിട്ടില്ലെന്നും പ്രെസ് ഓഫീസ് കൂട്ടിച്ചേർത്തു.
ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലേക്കും ഞായറാഴ്ചകളിലെ ത്രികാലജപപ്രാർത്ഥനാവേളയിലേക്കും തയ്യാറാക്കപ്പെടുന്ന സന്ദേശങ്ങൾ കഴിഞ്ഞ ആഴ്ചകളിലെന്നപോലെ പ്രസിദ്ധീകരിക്കപ്പെടുമെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: