പാപ്പാ മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, അപകടനില തരണം ചെയ്തിട്ടില്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിലെ ജെമേല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശസംബന്ധിയായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് പ്രസ്തുത ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗത്തിൻറെയും ജെമേല്ലി മെഡിക്കൽ സംഘത്തിൻറെയും മേധാവിയായ ഭിഷഗ്വരൻ പ്രൊഫസർ സേർജൊ അൽഫിയേരി വെളിപ്പെടുത്തി.
21-ന് വെള്ളിയാഴ്ച (21/02/25) രാത്രി ജെമേല്ലി ആശുപത്രിയിൽ ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം പാപ്പായുടെ ചികിത്സയെ സംബന്ധിച്ച നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട് ഇതു പറഞ്ഞത്. വത്തിക്കാനിലെ ആരോഗ്യവിഭാഗത്തിൻറെ ഉപമേധാവിയും പാപ്പായുടെ ഡോക്ടറുമായ ലൂയിജി കർബോണെ വത്തിക്കാൻ പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി എന്നിവരും ഇതിൽ സംബന്ധിച്ചിരുന്നു.
ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിതനായ പാപ്പാ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് കാര്യകാരണ സഹിതം ഡോക്ടർ അൽഫിയേരി വിശദീകരിച്ചു.
വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നീ വിവിധങ്ങളായ അണുക്കളുടെ സാന്നിധ്യമുള്ളതുകൊണ്ട് അതിശക്തമായ മരുന്നുകളടങ്ങിയ ചികിത്സയ്ക്ക് വിധേയനായിരിക്കുന്ന പാപ്പായുടെ രക്തത്തിൽ ബാക്ടീരിയ കടന്നുകൂടിയാൽ അത് രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്ന സെപ്സിസ് (sepsis) ആയി പരിണമിക്കുമെന്നും 88 വയസ്സുള്ള പാപ്പായെപോലെ പ്രായാധിക്യമുള്ള ഒരാൾക്ക് ഇതിൽ നിന്നു രക്ഷപ്പെടുക ബുദ്ധിമുട്ടാണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ജീവന് ഭിഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാപ്പായുടെ ഹൃദയത്തിൻറെ പ്രവർത്തനം സാധാരണഗതിയിലാണെന്നും പാപ്പാ പ്രവർത്തനനിരതനാണെന്നും വായിക്കുകയും രേഖകളിൽ ഒപ്പു വയ്ക്കുകയും നർമ്മസംഭാഷണത്തിലേർപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടർ അൽഫിയേരി പറഞ്ഞു. ന്യുമോണിയയ്ക്കുള്ള ചികിത്സ നീണ്ടുനില്ക്കുന്ന ഒന്നാകയാൽ ഭേദമാകുന്നതുവരെ, ചുരുങ്ങിയത് അടുത്ത ഒരാഴ്ചയെങ്കിലും, പാപ്പാ ആശുപത്രിൽ കഴിയേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തൻറെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കരുതെന്നും സത്യം വെളിപ്പെടുത്തണമെന്നും പാപ്പാ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യവും ഡോക്ടർ അൽഫിയേരി വെളിപ്പെടുത്തി.
പാപ്പാ വെള്ളിയാഴ്ച രാത്രി സുഖമായി വിശ്രമിച്ചുവെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രസ്സ് ഓഫീസ് ശനിയാഴ്ച (22/02/25) അറിയിച്ചു.
ഫെബ്രുവരി 14-നാണ് പാപ്പാ ശ്വാസനാള വീക്കത്തെതുടർന്ന് ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുർന്നു നടന്ന പരിശോധനകളിലാണ് വിവിധ രോഗാണുക്കൾ ബാധിച്ചിട്ടുണ്ടെന്നും പാപ്പാ ന്യുമോണിയ ബാധിതനാണെന്നും കണ്ടെത്തിയത്. ഇതിനു മുമ്പ് മൂന്നു തവണ പാപ്പാ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2021- ജൂലൈ 4-ന് വൻകുടൽ ശസ്ത്രിക്രിയയ്ക്കായും 2023 മാർച്ചിൽ ശ്വാസനാള വീക്കത്തെതുടർന്ന് ചികിത്സയ്ക്കായും അക്കൊല്ലം തന്നെ ജൂണിൽ ഉദരശസ്ത്രക്രിയയ്ക്കായും പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: