MAP

വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനായി പ്രവർത്തിക്കുക വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനായി പ്രവർത്തിക്കുക 

കൂടുതൽ മാനുഷികമായ ഒരു ലോകത്തിനായി വിദ്യാഭ്യാസത്തിനുള്ള ഏവരുടെയും അവകാശം മാനിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ

ജനുവരിമാസത്തിലേക്കായി ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ പുറത്തിറങ്ങി. ഏവർക്കും, പ്രത്യേകിച്ച് കുടിയേറ്റക്കാർക്കും, അഭയാർത്ഥികൾക്കും യുദ്ധമേഖലകളിൽ വസിക്കുന്നവർക്കും വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം മാനിക്കപ്പെടണമെന്ന് പാപ്പാ. ലോകത്ത് ഏതാണ്ട് ഇരുപത്തിയഞ്ച് കോടിയോളം കുട്ടികൾക്ക് വിദ്യാഭ്യാസസാധ്യതകൾ ലഭിക്കുന്നില്ലെന്ന് പരിശുദ്ധപിതാവ് ജനുവരി രണ്ടാം തീയതി പുറത്തുവിട്ട തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിദ്യാഭ്യാസരംഗത്ത് ഒരു ദുരന്തമാണ് നാം ജീവിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും, അതിന്റെ ഫലമായുണ്ടാകുന്ന കുടിയേറ്റവും ദാരിദ്ര്യവും മൂലം ഏതാണ്ട് ഇരുപത്തിയഞ്ച് കോടിയോളം കുട്ടികൾക്കാണ് വിദ്യാഭ്യാസസാധ്യതകൾ ഇല്ലാതാകുന്നതെന്ന് പാപ്പാ അപലപിച്ചു. ജനുവരിമാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങുന്ന വീഡിയോ സന്ദേശത്തിൽ വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിനായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

തങ്ങളുടെ കുടിയേറ്റസാഹചര്യങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്തതകൾ പരിഗണിക്കാതെതന്നെ, എല്ലാ കുട്ടികൾക്കും യുവജനങ്ങൾക്കും സ്‌കൂളിൽ പോകാനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശമുണ്ടെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസം നേടുകയെന്നത് ഏവരുടെയും ഒരു ഹൃദയാഭിലാഷമാണെന്ന് പറഞ്ഞ പാപ്പാ, വിദ്യാഭ്യാസം, കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും എല്ലായിടങ്ങളിലുമുള്ള വിവേചനം, ക്രിമിനൽ-ചൂഷണ ശൃംഖലകൾ തുടങ്ങിയ അപകടങ്ങളിൽനിന്ന് മോചനം എന്നിവ ഉറപ്പാക്കുമെന്ന് പ്രസ്താവിച്ചു. ലോകത്ത് നിരവധി പ്രായപൂർത്തിയാകാത്തവരാണ് ചൂഷണം ചെയ്യപെടുന്നതെന്ന് പാപ്പാ അപലപിച്ചു. തങ്ങളെ സ്വീകരിക്കുന്ന സമൂഹത്തോട് മെച്ചപ്പെട്ട രീതിയിൽ ഇടകലർന്ന് ജീവിക്കാൻ വിദ്യാഭ്യാസം സഹായിക്കുമെന്ന് പാപ്പാ പറഞ്ഞു.

മെച്ചപ്പെട്ട ഒരു ഭാവിയിലേക്കുള്ള വാതിലാണ് വിദ്യാഭ്യാസം നമുക്കായി തുറക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതുവഴി, കുടിയേറ്റക്കാരും അഭയാർത്ഥികളുമായ ആളുകൾക്ക് അവർ തങ്ങളുടെ ജന്മനാട്ടിലേക്ക് തിരികെപ്പോകാൻ തീരുമാനിച്ചാൽ അവിടെയും, തങ്ങളെ സ്വീകരിച്ചിട്ടുള്ള പുതിയ ഇടത്ത് തുടരുകയാണെങ്കിൽ, അവിടെയുമുള്ള പൊതുസമൂഹത്തിന് തങ്ങളുടേതായ സംഭാവനകൾ നൽകാനാകുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. പരദേശിയായ ഒരുവനെ സ്വീകരിക്കുന്നവർ യേശുക്രിസ്തുവിനെത്തന്നെയാണ് സ്വീകരിക്കുന്നതെന്നത് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കുടിയേറ്റക്കാരും അഭയാർത്ഥികളും, യുദ്ധത്താൽ ദുരിതമനുഭവിക്കുന്നവരുമായ ആളുകൾക്ക് വിദ്യാഭ്യാസത്തിനായുള്ള അവരുടെ അവകാശം മാനിക്കപ്പെടാനും, അതുവഴി മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്താൻവേണ്ടിയുള്ള വിദ്യാഭ്യാസം ഉറപ്പാക്കപ്പെടാനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജനുവരി 2025, 15:41