അൽബേനിയൻ ഓർത്തഡോക്സ് ആർച്ച്ബിഷപ് അനസ്താസിന്റെ നിര്യാണത്തിൽ അനുശോചനവുമായി ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അൽബേനിയയിലെ ഓർത്തഡോക്സ് സഭാദ്ധ്യക്ഷനും, തിരാന, ഡ്യൂറസ്, മുഴുവൻ അൽബേനിയ എന്നിവയുടെ ആർച്ച്ബിഷപ്പുമായിരുന്ന അഭിവന്ദ്യ അനസ്താസിന്റെ നിര്യാണത്തിൽ, അൽബേനിയയിലെ ഓർത്തഡോക്സ് സഭാസിനഡിനും, സഭംഗങ്ങൾക്കും, അൽബേനിയയിലെ ഓർത്തഡോക്സ് സഭയുടെ ഉത്തരവാദിത്വമുള്ള കോർസ മെത്രാപ്പോലീത്ത അഭി. ജോണിന് അയച്ച സന്ദേശത്തിലൂടെ, തന്റെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിച്ച് ഫ്രാൻസിസ് പാപ്പാ. ആർച്ച്ബിഷപ് അനസ്താസിന്റെ കഷ്ടപ്പാടുകൾക്ക് കാരുണ്യവാനായ ദൈവം പ്രതിഫലമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ഇറ്റലിക്ക് പുറത്തേക്കുള്ള തന്റെ പ്രഥമ അപ്പസ്തോലികയാത്രയിൽ ആർച്ച്ബിഷപ് അനസ്താസിനെ കണ്ടുമുട്ടിയതും, തുടർന്നുള്ള സഹാർദ്ദപരമായ ബന്ധവും പാപ്പാ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. തന്റെ ജീവിതകാലം മുഴുവൻ, സുവിശേഷത്തിന് പൂർണ്ണമായി നയിച്ച അദ്ദേഹം, ഗ്രീസ്, ആഫ്രിക്ക, അൽബേനിയ, തുടങ്ങി വിവിധ സാംസ്‌കാരിക, പ്രാദേശിക ഇടങ്ങളിൽ കർത്താവിനെ ശുശ്രൂഷിക്കുകയും പ്രഘോഷിക്കുകയും ചെയ്തുവെന്ന് പാപ്പാ എഴുതി. "എല്ലാപ്രകാരത്തിലും കുറേപ്പേരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി" എന്ന് പറയാൻ തക്കവിധം അദ്ദേഹം വിശുദ്ധ പൗലോസിന്റെ ജീവിതം അനുകരിച്ചുവെന്ന് പാപ്പാ വിശദീകരിച്ചു.
അൽബേനിയയിലെ ഓർത്തഡോക്സ് സഭയെ നയിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത ആർച്ച്ബിഷപ് അനസ്താസ്, മറ്റ് ഓർത്തഡോക്സ് സഭകളുമായുള്ള ഐക്യം കൈവെടിയാതെതന്നെ, തനിക്ക് സമർപ്പിക്കപ്പെട്ടവരുടെ പാരമ്പര്യങ്ങളിലേക്കും വ്യക്തിത്വത്തിലേക്കും കൂടുതലായി കടന്നുചെല്ലാൻ ആഗ്രഹിച്ചുവെന്ന് പാപ്പാ എഴുതി. എന്നാൽ അതേസമയം, മറ്റുസഭകളും മതങ്ങളുമായി അദ്ദേഹം ഹൃദയപൂർവ്വം സംവാദങ്ങളിൽ ഏർപ്പെടുകയും സമാധാനപരമായ സഹവാസം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
1991-ൽ കമ്യൂണിസ്റ് ഭരണത്തിൽനിന്ന് സ്വതന്ത്രമായ അൽബേനിയൻ ഓർത്തഡോക്സ് സഭയെ നയിച്ചത് ജനുവരി 25-ന് തന്റെ തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ നിര്യാതനായ ആർച്ച്ബിഷപ് അനസ്താസ് ആയിരുന്നു. സർക്കാർ, നിർബന്ധിത നിരീശ്വരവാദവും പീഡനങ്ങളും അടിച്ചേൽപ്പിച്ച അൽബേനിയൻ ഓർത്തഡോക്സ് ക്രൈസ്തവരിൽ വിശ്വാസം പുനരുജ്ജീവിപ്പിക്കാൻ ആർച്ച്ബിഷപ് അനസ്താസ് മുൻപന്തിയിലുണ്ടായിരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: