ഗാസയ്ക്ക് ദുരിതാശ്വാസ സഹായപദ്ധതിയുമായി കാരിത്താസ് ഇറ്റലി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇസ്രായേലിൻറെ ആക്രമണം തുടരുന്ന ഗാസയിൽ സംജാതമായിരിക്കുന്ന ദുരിതത്തിൽ നിന്ന് ജനങ്ങളെ കരകയറ്റുന്നതിന് ഒരു മാനവികസഹായ പദ്ധതി കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ ഇറ്റാലിയൻ ഘടകം – “കാരിത്താസ് ഇത്തലിയാന” (CARITAS ITALIANA) ആവിഷ്കരിച്ചിരിക്കുന്നു.
2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന ഈ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ലിയൊ പതിനാലാമൻ പാപ്പായും വിവിധ സംഘടനകളും ഗാസയിലെ യുദ്ധദുരന്തബാധിതർക്കായി നടത്തിയ അഭ്യർത്ഥനയുടെ വെളിച്ചത്തിലാണ് ഈ സഹായ പദ്ധതിയുമായി ഈ സംഘടന മുന്നോട്ടു വന്നിരിക്കുന്നത്.
ഗാസയിലും ജോർദ്ദാൻറെ പശ്ചിമതീരത്തും അടിയന്തിര മാനവികസഹായം എത്തിക്കുക, തൊഴിൽ നഷ്ടപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക പുനരധിവാസം, സ്ഥായിയായ സമാധാനം ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഭാഷണത്തിനു വഴിയൊരുക്കുക എന്നിവയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്.
അതിൻറെ സാക്ഷാത്കാരത്തിൻറെ ആദ്യ ഘട്ടം പശ്ചിമതീരത്തെ കുടുംബങ്ങളുടെയും വ്യക്തികളുടെയും സാമൂഹ്യ-സാമ്പത്തിക ശാക്തീകരണമാണ്. രണ്ടാം ഘട്ടം ഗാസയിലെ ഇടവകയ്ക്കുള്ള അടിയന്തിര സഹായമാണ്. മൂന്നാമത്തേത് സർവ്വകലാശാലകളിൽ ഇസ്രായേൽ-പലസ്തീൻ സംഭാഷണത്തിനും സാമധാനത്തിനും വേണ്ടിയുള്ള പരിശീലനപരിപാടികൾ തുടരുകയെന്നതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: