MAP

ദൈവദാസരായ ബിഷപ് മാത്യു മാക്കീൽ, ബിഷപ് അലെഹാന്ദ്രോ ലബാക്ക ഉഗാർത്തെ, സി. അഞ്ഞേസെ അറാങ്കോ വെലാസ്കസ് എന്നിവരുടെ ചിത്രങ്ങൾ ദൈവദാസരായ ബിഷപ് മാത്യു മാക്കീൽ, ബിഷപ് അലെഹാന്ദ്രോ ലബാക്ക ഉഗാർത്തെ, സി. അഞ്ഞേസെ അറാങ്കോ വെലാസ്കസ് എന്നിവരുടെ ചിത്രങ്ങൾ 

ബിഷപ് മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്ന് ദൈവദാസർ ധന്യപദവിയിലേക്ക്

ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെഹാന്ദ്രോ ലബാക്ക ഉഗാർത്തെ, സി. അഞ്ഞേസെ അറാങ്കോ വെലാസ്കസ് എന്നിവരുടെ ജീവത്യാഗവും അംഗീകരിക്കുന്ന ഡിക്രിയുമായി വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി. ലിയോ പതിനാലാമൻ പാപ്പായുടെ അനുവാദം ലഭിച്ചതിനെത്തുടർന്ന്, മെയ് 22 വ്യാഴാഴ്ച ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയാണ് ഇതുസംബന്ധിച്ച കല്പന പ്രസിദ്ധീകരിച്ചത്. ഇതോടെ ഇവർ ധന്യപദവിയിലേക്ക് ഉയർത്തപ്പെടും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കേരളത്തിൽനിന്നുള്ള ദൈവദാസൻ ബിഷപ് മാർ മാത്യു മാക്കീൽ, സ്പെയിനിൽനിന്നുള്ള ദൈവദാസൻ ബിഷപ് അലെഹാന്ദ്രോ (അലക്‌സാണ്ടർ) ലബാക്ക ഉഗാർത്തെ (Alejandro Labaka Ugarte), കൊളംബിയയിൽനിന്നുള്ള ദൈവദാസി സി. അഞ്ഞേസെ (ആഗ്നസ്) അറാങ്കോ വെലാസ്കസ് (Agnese Arango Velásquez) എന്നീ പുണ്യാത്മാക്കളുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനവുമായി വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി. ലിയോ പതിനാലാമൻ പാപ്പായുടെ അനുവാദം ലഭിച്ചതിനെത്തുടർന്ന്, മെയ് 22 വ്യാഴാഴ്ച ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയാണ് ഇതുസംബന്ധിച്ച ഡിക്രി പ്രസിദ്ധീകരിച്ചത്.

ദൈവദാസൻ ബിഷപ് മാർ മാത്യു മാക്കീൽ

ദൈവദാസനും, 1889 മുതൽ കോട്ടയം വികാരിയാത്തിൽ തെക്കുംഭാഗക്കാർക്കായുള്ള വികാരി ജനറലും, തുടർന്ന് 1896 മുതൽ ചങ്ങനാശേരിയുടെയും, 1911-ൽ ക്നാനായ കത്തോലിക്കാർക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്തോലിക വികാരിയും ആയിരുന്ന ബിഷപ് മാർ മാത്യു മാക്കീലിന്റെ വീരോചിതപുണ്യങ്ങൾ പരിശുദ്ധ സിംഹാസനം അംഗീകരിച്ചു. പിതാവിന്റെ വീരോചിതപുണ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെ ധന്യപദവിയിലേക്കാണ് അദ്ദേഹം ഉയർത്തപ്പെടുക.

1851 മാർച്ച് 27-ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരിൽ ജനിച്ച മാർ മാക്കീൽപിതാവ് 1914 ജനുവരി 26-ന് കോട്ടയത്തുവച്ചാണ് മരണമടഞ്ഞത്. കോട്ടയത്തിനടുത്ത് ഇടയ്ക്കാട് സെന്റ് ജോർജ്ജ് ഫൊറോനാ ദേവാലയത്തിലാണ് ധന്യന്റെ കല്ലറ സ്ഥിതി ചെയ്യുന്നത്. മതാധ്യാപനം, വിദ്യാഭ്യാസം, സമർപ്പിതജീവിതത്തിലേക്കുള്ള വിളി എന്നിവ പ്രോത്സാഹിപ്പിക്കുക, മതാത്മകജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾ വളർത്തുക, ദാരിദ്ര്യത്തിനെതിരായ പോരാട്ടം നടത്തുക തുടങ്ങിയ മേഖലകളിൽ വലിയ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപകൻ കൂടിയാണ് ദൈവദാസൻ ബിഷപ് മാത്യു മാക്കീൽ.

ദൈവദാസരായ ബിഷപ് അലെഹാന്ദ്രോ  ലബാക്ക ഉഗാർത്തെയും സി. അഞ്ഞേസെ അറാങ്കോ വെലാസ്കസും

സ്പെയിനിലെ ബെയ്സാമയിൽ 1920 ഏപ്രിൽ 19-ന് ജനിച്ച മാനുവൽ എന്ന ദൈവദാസൻ ബിഷപ് അലെഹാന്ദ്രോ ലബാക്ക ഉഗാർത്തെയുടെ ജീവത്യാഗം പരിശുദ്ധസിംഹാസനം അംഗീകരിച്ചു. 1987 ജൂലൈ 21-ന് എക്വഡോറിലെ തിഗ്വിനോ പ്രദേശത്താണ് അദ്ദേഹം മരണമടഞ്ഞത്. കപ്പൂച്ചിൻ സഭംഗമായിരുന്ന അദ്ദേഹം, പൊമാറിയയുടെ സ്ഥാനിക മെത്രാനും, അഗ്വാറികോയുടെ അപ്പസ്തോലിക വികാരിയുമായിരുന്നു.

കൊളംബിയയിലെ മെദലീനിൽ 1937 ഏപ്രിൽ 6-ന് ജനിച്ച മരിയ ന്യേവസ് ദേ മെദലീൻ എന്ന ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്കസിന്റെ ജീവത്യാഗവും വത്തിക്കാൻ അംഗീകരിച്ചു. തിരുക്കുടുംബത്തിന്റെ കപ്പൂച്ചിൻ മൂന്നാം സഭയെന്ന കോൺഗ്രിഗേഷനിലെ അംഗമായിരുന്ന സി. മരിയയും 1987 ജൂലൈ 21-ന് എക്വഡോറിലെ തിഗ്വിനോ പ്രദേശത്താണ്  മരണമടഞ്ഞത്.

എക്വഡോറിലെ തദ്ദേശീയ ജനതകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവരവേ ബിഷപ് അലെഹാന്ദ്രോ  ലബാക്ക ഉഗാർത്തെയെയും ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്കസിനെയും തിഗ്വിനോ പ്രദേശത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ദൈവദാസരെ വിശുദ്ധരായി നാമകരണം ചെയ്യുന്നതിലേക്ക് നയിക്കുന്ന പടികളിൽ ഒന്നാണ് ഈ പ്രഖ്യാപനം. സാധാരണയായി ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടയാളെ പിന്നീട് ധന്യപദവിയിലേക്കും, തുടർന്ന് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കും ഉയർത്തിയശേഷമാണ് വിശുദ്ധനായി പ്രഖ്യാപിക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മേയ് 2025, 13:13