MAP

മെത്രാന്മാർ അണിയുന്ന തൊപ്പി മെത്രാന്മാർ അണിയുന്ന തൊപ്പി  

ഭാരതത്തിലെ നാലു ലത്തീൻ രൂപതകളിൽ പുതിയ മെത്രാൻ നിയമനങ്ങൾ!

നെയ്യാറ്റിൻകര, വിശാഖപട്ടണം, ജൽപയ്ഗുരി, ഷില്ലോംഗ് എന്നീ രൂപതകൾക്കു പുതിയ ഭരണസാരഥികൾ. നെയ്യാറ്റിൻകര രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള മെത്രാനായി രൂപതാ വൈദികൻ സെൽവരാജൻ ദാസൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നെയ്യാറ്റിൻകര, വിശാഖപട്ടണം, ജൽപയ്ഗുരി, ഷില്ലോംഗ് എന്നീ രൂപതകൾക്കുവേണ്ടി നാലു മെത്രാന്മാരെ പാപ്പാ ശനിയാഴ്ച (08/02/25) നാമനിർദ്ദേശം ചെയ്തു.

നെയ്യാറ്റിൻകരരൂപതാ വൈദികനായ സെൽവരാജൻ ദാസനെ ഫ്രാൻസീസ് പാപ്പാ പ്രസ്തുത രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി അന്നു നിയമിച്ചു.

രൂപതാ ജുഡീഷ്യൽ വികാരിയായും തിരുപുറം വിശുദ്ധ ഫ്രാൻസീസ് സേവ്യർ ഇടവകയുടെ വികാരിയായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.

1962 ജനുവരി 27-ന് നെയ്യാറ്റിൻകര രൂപതാതിർത്തിയിലുള്ള വലിയവിളയിൽ ജനിച്ച നിയുക്തമെത്രാൻ ആലുവ സെൻറ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കുകയും 1987 ഡിസമ്പർ 23-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.  അദ്ദേഹം ബൽജിയത്തിലെ ലുവെയിൻ കത്തോലിക്കാ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

പശ്ചിമബംഗാളിലെ ജയ്പൽഗുരി രൂപതയുടെ മെതാനായി നിയമിതനായിരിക്കുന്നത് വൈദികൻ ഫാബിയൊ തോപ്പൊയാണ്. പ്രസ്തുത രൂപതയുടെ മെത്രാൻ ക്ലെമെൻറ് തിർക്കി കാനനൻ നിയമാനുസാരം സമർപ്പിച്ച രാജി സ്വീകരിച്ചതിനെ തുടർന്നാണ് പാപ്പാ ഈ നിയമനം നടത്തിയത്.

ചത്തിസ്ഗാറിലെ ജഷ്പൂർ രൂപതയിലെ ദരുപിസയിൽ 1960 ഡിസമ്പർ 21-ന് ജനിച്ച നിയുക്ത മെത്രാൻ ഫാബിയൊ തോപ്പൊ1994 ഡിസംബർ 3-ന് പൗരോഹിത്യം സ്വീകരിച്ചു. അഡ്മിനിസ്ട്രേറ്റീവ് കാനനൻ നിയമത്തിൽ ഡിപ്ലോമയും, റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് ബൈബിൾ ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

ശനിയാഴ്ച പാപ്പാ ഭാരതസഭയിൽ നടത്തിയ നിയമനങ്ങളിൽ മറ്റൊന്ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപതയുടെ ആർച്ചുബിഷപ്പിൻറെതാണ്.  വ്വാറംഗൽ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന ബിഷപ്പ് ഉഡുമല ബാല ഷൊറെഡിയാണ് വിശാഖപട്ടണം ആർച്ചുബിഷപ്പായി ഉയർത്തപ്പെട്ടിരിക്കുന്നത്.

മേഘാലയത്തിലെ ഷില്ലോംഗ് അതിരൂപതയുടെ സഹായമെത്രാനായി വൈദികൻ ബെർണ്ണാഡ് ലാലൂനെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവും പാപ്പാ ശനിയാഴ്ച പുറപ്പെടുവിച്ചു. 1976 ജൂൺ 16-ന് മേഘാലയയിലെ ലയിറ്റ്ലിംഗോട്ട് എന്ന സ്ഥലത്തു ജനിച്ച നിയുക്തമെത്രാൻ ബെർണ്ണാഡ് ലാലൂ 2006 ഏപ്രിൽ 30-നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇടവക സഹവികാരി, കോളേജ് അഡ്മിനിസ്ട്രേറ്റർ, സെമിനാരിയിൽ പഠനവിഭാഗ മേധാവി, വിദ്യാലയാദ്ധ്യക്ഷൻ, അതിരൂപതാ സാമൂഹ്യസേവനകേന്ദ്ര മേധാവി, അതിരൂപതാ ചാൻസലർ തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് നിയുക്ത മെത്രാൻ ലാലൂ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഫെബ്രുവരി 2025, 12:50